scrolling text

ബ്ലോഗിലേക്ക് സ്വാഗതം... എന്നും ഒാര്‍മ്മകള്‍ നിലനില്‍ക്കാന്‍.....അറിയേണ്ടവര്‍ അറിയാന്‍!

2010 ഓഗസ്റ്റ് 14, ശനിയാഴ്‌ച

സമരങ്ങളുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ ഇടപെടലുകള്‍ -സി.ആര്‍ നീലകണ്ഠന്‍

തുടക്കം മുതല്‍ സോളിഡാരിറ്റിയെന്ന യുവജനപ്രസ്ഥാനവുമായി അടുത്തിടപഴകാന്‍ അവസരം കിട്ടിയ വ്യക്തിയാണ് ഈ ലേഖകന്‍. അവര്‍ മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രം പഠിച്ചുകൊണ്ടല്ല അവരുടെ പരിപാടികളില്‍ പങ്കെടുത്തത്. അല്ലെങ്കില്‍തന്നെ ഇന്നത്തെ കാലത്ത് ഒരു കക്ഷിയോ സംഘടനയോ പറയുന്ന പ്രത്യയശാസ്ത്രങ്ങളിലൊന്നും ഒരു കാര്യവുമില്ലെന്നാര്‍ക്കാണറിയാത്തത്? ഞാന്‍ സോളിഡാരിറ്റിയെന്ന സംഘടനയെ അറിയുന്നത് നിരവധി സമരമുഖങ്ങളില്‍നിന്നാണ്. എന്റേതായ സാമൂഹിക, രാഷ്ട്രീയ വീക്ഷണങ്ങള്‍ വെച്ചുകൊണ്ടാണ് ഈ ജനകീയസമരങ്ങളെ പിന്തുണക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഞാന്‍ ചെന്ന മിക്ക സമരമുഖങ്ങളിലും ഇവരുടെ സാന്നിധ്യം ശ്രദ്ധിച്ചപ്പോഴാണ് എന്താണിവരുടെ പ്രത്യയശാസ്ത്ര നിലപാടെന്നറിയാന്‍ ആഗ്രഹം ഉദിച്ചത്. അത്തരത്തിലുള്ള ഒരു അന്വേഷണത്തിലൂടെയാണ് എന്റെ നിലപാടുകളുമായി ഒട്ടനവധി സാമ്യം ഇവരുടെ നിലപാടുകല്‍ക്കുണ്ടെന്നു കണ്ടെത്തിയത്.

ഇന്ന് നാട്ടില്‍ നടക്കുന്ന ജനകീയ സമരങ്ങളുടെ രാഷ്ട്രീയം ഇവര്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നതാണ് പ്രധാന സാമ്യം. കുറച്ചു വര്‍ഷങ്ങള്‍ മുമ്പുവരെ ജനകീയ സമരങ്ങളെന്നാല്‍ മുഖ്യധാരയിലെ രാഷ്ട്രീയ കക്ഷികളോ ജാതി-മത സംഘടനകളോ നടത്തുന്നവയായിരുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രാതിനിധ്യമേറ്റെടുത്തുകൊണ്ടാണ് ഇവര്‍ സമരം നടത്തിയിരുന്നത്. അത്തരം സമരങ്ങള്‍ക്ക് ശക്തരായ സംഘടനകളുടെ സംഘടനാപരവും സാമ്പത്തികവുമായ പിന്തുണ ലഭിക്കുന്നുവെന്നതിനാല്‍ ഇവരുടെ എതിരാളികളുമായി ശക്തിയില്‍ ഒരു ബലാബലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ സമരം തീര്‍ത്തും വ്യത്യസ്തമാണ്. പ്രത്യക്ഷത്തില്‍ ഒരുപക്ഷം ദുര്‍ബലമായിരിക്കും. ആദിവാസികളും ദലിതരും മത്സ്യത്തൊഴിലാളികളും മറ്റുമടങ്ങുന്ന പാര്‍ശ്വവത്കൃതരാണ് മിക്ക സമരങ്ങളും നടത്തുന്നത്. മിക്കവാറും പ്രമുഖ രാഷ്ട്രീയ കക്ഷികളൊന്നും സമരത്തെ സഹായിക്കാറില്ല (അപൂര്‍വം ചില അപവാദങ്ങളുണ്ടാകും. പുറമെ പ്രതിപക്ഷ കക്ഷികള്‍ -ഏതു മുന്നണിയായാലും- ഇത്തരം സമരങ്ങളെ ചില ഘട്ടങ്ങളില്‍ സഹായിക്കാറുണ്ട്. പക്ഷേ, അത് ഭരണമാറ്റം വരെ മാത്രം). ഈ അവസരത്തില്‍ ദുര്‍ബലരുടെ പക്ഷം ചേരുകയെന്നത് ധര്‍മമാണല്ലോ. ഇത്തരം സമരങ്ങളെല്ലാം സ്വന്തം ജീവിതം ചോദ്യം ചെയ്യപ്പെടുന്ന ജനങ്ങള്‍ നടത്തുന്നതാണ്. പ്രകൃതിവിഭവങ്ങള്‍ മൂലധനശക്തികള്‍ കൊള്ളയടിക്കുന്നതിനെതിരായാണ് ഈ സമരങ്ങളില്‍ വലിയൊരു പങ്കും. മണ്ണ്, വെള്ളം, വായു, പുഴ, കടല്‍, മണല്‍, കടലോരം, കായല്‍, മല, വനം തുടങ്ങിയവയെല്ലാം കൈയടക്കാന്‍ സ്വദേശികളും വിദേശികളുമായ കുത്തകകള്‍ മത്സരിക്കുന്നു. നമ്മുടെ ഭരണകൂടങ്ങളും പ്രമുഖ രാഷ്ട്രീയ കക്ഷികളുമെല്ലാം ഇവരെ സഹായിക്കുന്നവരാണ്. 'മൂലധനസൗഹൃദം' എന്നതാണിവരുടെയെല്ലാം നിലപാട്. മൂലധനം വരുന്നതിലൂടെയാണ് വികസനം സാധ്യമാകുകയെന്ന് ഇവരെല്ലാം കരുതുന്നു. എന്നാല്‍ ഇവരുടെ 'വികസന പദ്ധതികള്‍' കൊള്ളയടിക്കുന്നത്, ദരിദ്രരും ദുര്‍ബലരുമായ ജനതയുടെ ജീവനോപാധികളാണ്. വികസനത്തിനായി കുറഞ്ഞ വില നല്‍കി ജനങ്ങളെ സ്വന്തം ഭൂമിയില്‍നിന്നും കുടിയൊഴിപ്പിച്ച് മൂലധനശക്തികള്‍ക്കു നല്‍കുന്ന ഏജന്റുമാരായി സര്‍ക്കാറുകള്‍ മാറുന്നു. സ്വന്തം നിലനില്‍പിനുവേണ്ടി സമരം ചെയ്യുന്ന ജനങ്ങള്‍ക്കെതിരെ ഭരണകൂടം അതിന്റെ എല്ലാ ശക്തികളും പ്രയോഗിക്കുന്നു.

സോളിഡാരിറ്റി പങ്കെടുത്ത സമരങ്ങളുടെ നിര വളരെ നീണ്ടതാണ്. കേരളത്തിന്റെ തെക്കു വടക്ക് നടക്കുന്ന സമരങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ട്. കാസര്‍കോട് ജില്ലയിലെ കശുമാവിന്‍ തോട്ടത്തില്‍ വര്‍ഷങ്ങളായി ഹെലികോപ്ടറുപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഫലമായി നൂറുകണക്കിന് കുടുംബങ്ങളിലെ ആയിരക്കണക്കിന് മനുഷ്യര്‍ മാരകമായ രോഗബാധിതരാണ്. ഇവരെ മാറി മാറിവന്ന ഭരണകൂടങ്ങള്‍ അവഗണിക്കുകയായിരുന്നു. കീടനാശിനിപ്രയോഗം നിരോധിക്കാന്‍ പോലും അവര്‍ക്ക് ഏറെ ആലോചിക്കേണ്ടിവന്നു. രോഗത്തിനു വേണ്ട ചികിത്സ നല്‍കാനോ നഷ്ടപരിഹാരം നല്‍കാനോ ഭരണകൂടങ്ങള്‍ തയാറായില്ല. ഈ ജനതക്കുവേണ്ടി സമരരംഗത്തിറങ്ങുക മാത്രമല്ല, അവര്‍ക്കുവേണ്ടി കേരളത്തിന്റെ പല ഭാഗത്തുനിന്നുമായി അനേക ലക്ഷം രൂപ പിരിക്കാനും അത് വളരെ ന്യായമായ രീതിയില്‍ വിനിയോഗിക്കാനും സോളിഡാരിറ്റിക്ക് കഴിഞ്ഞു. പ്ലാച്ചിമടയില്‍ നടക്കുന്ന സമരത്തില്‍ സോളിഡാരിറ്റിയുടെ പങ്ക് വളരെ വലുതാണ്. സമരപന്തല്‍ നിലനിര്‍ത്താന്‍ ഏറെ സഹായങ്ങള്‍ നല്‍കിയെന്നു മാത്രമല്ല കേരളത്തിന്റെ എല്ലാ ഭാഗത്തും ഐക്യദാര്‍ഢ്യ സമിതികളുണ്ടാക്കുന്നതിലും അവര്‍ക്ക് കാര്യമായ പങ്കുണ്ട്. എക്‌സ്പ്രസ് ഹൈവേക്കെതിരായ സമരത്തില്‍ കേരളത്തിന്റെ എല്ലാ ഭാഗത്തും, വിശേഷിച്ച് ഉത്തര-മധ്യ കേരളത്തില്‍ സോളിഡാരിറ്റി വഹിച്ച പങ്ക് വളരെ വലുതാണ്. ആലപ്പുഴയിലെ കരിമണല്‍ ഖനനപദ്ധതി, വിളച്ചിക്കാലയിലെ കളിമണ്‍ ഖനനം, അതിരപ്പള്ളി-പാത്രക്കടവ് ജലവൈദ്യുത പദ്ധതികള്‍, ഏലൂരിലെ മലിനീകരണം, കരിമുകളിലെ കാര്‍ബണ്‍ കമ്പനിയുടെ ജനദ്രോഹം, വല്ലാര്‍പാടം പദ്ധതിക്കായുള്ള കുടിയിറക്കിനെതിരായ സമരം, എരയാംകുടിയിലേയും മൂരിയാട്ടെയും കര്‍ഷക സമരം, സ്മാര്‍ട്ട് സിറ്റി, ഉത്തരവാദ ടൂറിസം തുടങ്ങിയവക്കെതിരായ സമരങ്ങള്‍. നാടിന്റെ പല ഭാഗത്തും നടക്കുന്ന പാറമട ഖനനങ്ങള്‍ക്കെതിരായ സമരങ്ങള്‍ തുടങ്ങി നിരവധിയാണ് ഇവര്‍ പങ്കെടുത്ത സമരമുഖങ്ങള്‍. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലില്‍ തളര്‍ച്ചയുണ്ടായപ്പോള്‍ അതിനെതിരെയും സോളിഡാരിറ്റി ശക്തമായി രംഗത്തുവന്നു. വന്‍കിട വികസനപദ്ധതികളുടെ മറവില്‍ തീരദേശ വാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ കേരളമൊട്ടാകെ അവര്‍ നടത്തിയ പ്രചാരണ പരിപാടികള്‍ക്കും വ്യാപകമായ പിന്തുണ കിട്ടി. ചെറുകിട വ്യാപാര മേഖലയിലേക്ക് കുത്തകകള്‍ കടന്നുവരുന്നതിനെതിരെ കേരളത്തിന്റെ പല ഭാഗത്തും നടക്കുന്ന സമരങ്ങളില്‍ സോളിഡാരിറ്റിയുടെ പങ്കാളിത്തം വളരെ ശക്തമാണ്. ഇന്നുനടക്കുന്ന ജനകീയ സമരങ്ങളുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ്, ആ രാഷ്ട്രീയത്തെ അടിസ്ഥാനപരമായിത്തന്നെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും സോളിഡാരിറ്റി ഏര്‍പ്പെടുന്നു. 'മുതലാളിത്തം വലിച്ചെറിയുക'യെന്ന വിഷയത്തില്‍ കേരളത്തിന്റെ പല ഭാഗത്തും നടത്തിയ പ്രചാരണത്തില്‍, പ്രകൃതിക്കും മനുഷ്യനും ഭാവിതലമുറകള്‍ക്കും ദ്രോഹകരമാണ് മുതലാളിത്തമെന്ന് പ്രചരിപ്പിക്കുന്നതിലൂടെ ഇന്നത്തെ പ്രശ്‌നങ്ങളുടെ മര്‍മം ഇവര്‍ തിരിച്ചറിഞ്ഞതായി കാണാം. ഇന്ന് മുതലാളിത്തവും സാമ്രാജ്യത്വവും നമ്മുടെ സമൂഹത്തില്‍ ആധിപത്യമുറപ്പിക്കുന്നത് 'വികസന'മെന്ന വഴിയിലൂടെയാണെന്നും, ആ വികസനം മണ്ണിനും മനുഷ്യനുമെതിരാണെന്നുമുള്ള ശക്തമായ പ്രചാരണ പരിപാടിക്കും സോളിഡാരിറ്റി നേതൃത്വം നല്‍കി. സോളിഡാരിറ്റിയുടെ ഇടപെടല്‍ രീതികളിലും വ്യത്യസ്തതയുണ്ടായിരുന്നു. തങ്ങള്‍ ഇടപെടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പഠിക്കുന്നു. ആത്മാര്‍ഥതയോടെ സംഘടനാശേഷി മുഴുവനായും ആ സമരത്തിനു നല്‍കുന്നു. സമരത്തെ പിന്തുണക്കാനെത്തുന്നവരുടെ പ്രത്യയശാസ്ത്ര നിലപാടുകള്‍, അവരുമായി സഹകരിക്കുന്നതില്‍ സോളിഡാരിറ്റിക്ക് തടസ്സമാകുന്നില്ല. തങ്ങളുടെ ജീവിതം നിലനിര്‍ത്താന്‍ സമരം ചെയ്യുന്നവര്‍, ആരുടെ സഹായം ലഭിച്ചാലും സ്വീകരിക്കുകയെന്നത് സ്വാഭാവികം മാത്രം. അതേ നിലപാട് സമരത്തെ പിന്തുണക്കുന്നവര്‍ക്കുമുണ്ടായിരിക്കണം എന്നതാണ് ശരിയായ കാഴ്ചപ്പാട്. കാരണം സമരം ചെയ്യുകയല്ല, സമരത്തെ സഹായിക്കുകയെന്നതാണ് തങ്ങളുടെ കടമയെന്നവര്‍ തിരിച്ചറിയുന്നു.

സോളിഡാരിറ്റിയുമായിട്ടുള്ള അടുപ്പത്തിനെതിരെ ഈ ലേഖകനുതന്നെ നിരവധി വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്ന വസ്തുതയും ഇവിടെ പറയേണ്ടതുണ്ട്. ഏറെക്കാലമായി ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ ഒരു മതാധിഷ്ഠിത സംഘടനയുടെ വേദികളില്‍ പോകുന്നതിലൂടെ, അവര്‍ക്ക് പൊതുസമൂഹത്തില്‍ അംഗീകാരം നേടാന്‍ സഹായിക്കുന്നുവെന്നതാണ് പ്രധാന വിമര്‍ശനം. 'സോളിഡാരിറ്റിയുടെ വേദിയില്‍ ഞാന്‍ പോകില്ലെന്ന്' പ്രഖ്യാപിക്കുന്നത് മതേതര പുരോഗമന കാഴ്ചപ്പാടാണെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് എനിക്കുനേരെ വെല്ലുവിളി ഉയര്‍ത്തിയവരുമുണ്ട്. സോളിഡാരിറ്റിക്ക് വര്‍ഗീയതയുടെ ഒരു 'ഹിഡന്‍ അജണ്ട'യുണ്ടെന്ന രീതിയിലുള്ള പ്രചാരണവും ശക്തമാണ്.

ഇവിടെ എന്റെ ചില നിലപാടുകള്‍ വ്യക്തമാക്കേണ്ടതുണ്ട്. മതാധിഷ്ഠിതമായ പ്രവര്‍ത്തനം എന്നത്, വര്‍ഗീയതയായി കാണുന്നതിനോട് യോജിക്കാനാവില്ല. വര്‍ഗീയതക്കടിസ്ഥാനം മതവിശ്വാസമല്ല, മറിച്ച് മതത്തില്‍ വിശ്വസിക്കാതിരിക്കലും മതത്തെ തികഞ്ഞ ഭൗതിക നേട്ടങ്ങള്‍ക്കായി വിനിയോഗിക്കലുമാണ്. വര്‍ഗീയവാദികള്‍ മിക്കപ്പോഴും ശരിയായ വിശ്വാസികളാകാറില്ലെന്നത് ചരിത്രപാഠമാണ്. സമരത്തിലേര്‍പ്പെടുന്നവരുടെ മതം നോക്കിയല്ല സോളിഡാരിറ്റി ഇടപെടുന്നതെന്ന് അനുഭവം തെളിയിക്കുന്നു. ഒരു ഇസ്‌ലാംമത വിശ്വാസി പോലുമില്ലാത്ത സമരങ്ങളില്‍ അവര്‍ ശക്തമായി ഇടപെടുകയും നീതിയുടെ പക്ഷത്ത് നിലകൊള്ളുകയും ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ അന്യമതസ്ഥരെ മതപരിവര്‍ത്തനം നടത്താന്‍ അവര്‍ ശ്രമിക്കുമെന്ന് ഇന്നത്തെ അവസ്ഥയില്‍ അവരുടെ കടുത്ത ശത്രുക്കള്‍ പോലും പറയുകയില്ല. ഇത്തരം സമരങ്ങളില്‍ ഏര്‍പ്പെടുന്നതിനു മതവിശ്വാസമാണ് അവരെ പ്രേരിപ്പിക്കുന്നതെന്ന കാര്യം അവര്‍ മറച്ചുവെക്കുന്നില്ല (ഹിഡന്‍ അജണ്ടയല്ല). എന്നാല്‍ മറ്റു വീക്ഷണങ്ങളിലൂടെ സമരത്തെ സഹായിക്കാനെത്തുന്നവരുമായി ഇവര്‍ക്ക് യാതൊരു സംഘര്‍ഷവുമില്ല. ഏതു വഴിയിലൂടെ സഞ്ചരിച്ചാലും നാം 'ശരി'യില്‍ എത്തുന്നുവെങ്കില്‍ ആ യാത്ര ശരിതന്നെയാണ്. സ്വന്തം മതത്തിനകത്തെ തെറ്റുകള്‍ അവര്‍ ഉയര്‍ത്തിക്കാട്ടാനും മടിക്കുന്നില്ല. 'വളരെ ശരിയായ മതേതര പുരോഗമന കാഴ്ചപ്പാടു'ണ്ടെന്ന് അവകാശപ്പെടുന്നവരെയൊന്നും ഇത്തരം സമരങ്ങളില്‍ കാണാറില്ലല്ലോ. ഒരനുഭവം (മുമ്പൊരിക്കല്‍ എഴുതിയതാണെങ്കിലും) ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. സുനാമിത്തിരമാലകള്‍ നൂറിലധികം പേരുടെ ജീവനപഹരിച്ച ആലപ്പാട്ട് കടപ്പുറത്ത് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മറ്റു പലരോടുമൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെടുകയുണ്ടായി. അവിടെ മരിച്ചവരില്‍ ബഹുഭൂരിപക്ഷവും ഹിന്ദുമത വിശ്വാസികളായിരുന്നു. മൃതശരീരത്തിനടത്ത് ഒരു നിലവിളക്ക് വെക്കുകയെന്നത് അവരുടെ ആചാരമായിരുന്നു. ഇത്തരത്തില്‍ നിലവിളക്കു ശേഖരിക്കുന്നതിനു വേണ്ടി ചുറ്റുപാടുമുള്ള പല വീടുകളിലും കയറിയിറങ്ങിയ സോളിഡാരിറ്റി പ്രവര്‍ത്തകരെ ഞാന്‍ നേരില്‍ കാണുകയുണ്ടായി. തന്റെ വിശ്വാസമെന്നതുപോലെ മറ്റൊരുത്തന്റെ വിശ്വാസവും പ്രധാനമാണെന്നവര്‍ കരുതുന്നു. അതാണ് ജനാധിപത്യം. അതാണിന്ന് സമൂഹത്തില്‍ ദുര്‍ബലമായിരിക്കൊണ്ടിരിക്കുന്നതും!

ആസൂത്രിതവും സംഘടിതവും സമര്‍പ്പിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ സോളിഡാരിറ്റി പോലൊരു പ്രസ്ഥാനം ജനകീയ സമരരംഗത്തെത്തുന്നതോടെ മുഖ്യധാരാ കക്ഷികള്‍ക്ക് അത് അവഗണിക്കുക എളുപ്പമല്ലാതാകുന്നു. 'ഇടതുപക്ഷത്തുള്ള യുവജനങ്ങളെ കുടുക്കാന്‍' ഇടതുപക്ഷ സ്വഭാവവും രീതിയുമുള്ള ഗാനങ്ങള്‍ ഇവര്‍ തയാറാക്കി പാടുന്നുവെന്ന വിമര്‍ശനം തന്നെ പരിശോധിക്കുക. ജനങ്ങള്‍ ദുരിതത്തിനെതിരായി സമരം നടത്തുമ്പോള്‍ ഈ ഇടതുപക്ഷക്കാരെ അവിടെ കാണാത്തതെന്തുകൊണ്ട് എന്ന സംശയമാണ് നാം ഉയര്‍ത്തേണ്ടത്. യഥാര്‍ഥ പ്രശ്‌നം അതല്ല. ജനകീയ വിഷയങ്ങള്‍ സമൂഹത്തില്‍ ശക്തമായി ഉന്നയിക്കപ്പെടുമ്പോള്‍, അതില്‍ കൃത്യമായി നിലപാടെടുക്കാന്‍ മറ്റു യുവജന സംഘടനകള്‍ക്ക് കഴിയാറില്ലെന്നതുതന്നെ അവരുടെ ദൗര്‍ബല്യം വ്യക്തമാക്കുന്നു. അധിനിവേശത്തിനും മുതലാളിത്തത്തിനും പരിസ്ഥിതി വിനാശത്തിനുമെതിരായ സമരങ്ങള്‍ നിലനില്‍ക്കുന്നേടത്തോളം കാലം സോളിഡാരിറ്റിക്ക് നമ്മുടെ സമൂഹത്തില്‍ പ്രസക്തിയുണ്ടാകും.

സി.ആര്‍ നീലകണ്ഠന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ